നിറയെ ലൈക്കുകള്‍; എന്നിട്ടും മുനവറലി തങ്ങള്‍ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ പിന്‍വലിച്ചു

malappuram newsമലപ്പുറം :പോസ്‌റ്റ്‌ ചെയ്‌ത്‌ ഒരു മണിക്കൂറിനകത്ത്‌ ആയിരത്തിലധികം ലൈക്കുകള്‍ എന്നിട്ടും സയ്യിദ്‌ പാണക്കാട്‌ മുനവറലി തങ്ങള്‍ ആ പോസ്റ്റ്‌ പിന്‍വലിച്ചു. രാജ്യസഭ സീറ്റ്‌ ആര്‍ക്ക്‌ നല്‍കണമെന്ന തീരുമാനം വരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ്‌ സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗിച്ച്‌ പാണക്കാട്ടെ പുതുതലമുറയിലെ തങ്ങള്‍ നടത്തിയ ശക്തമായ ഫേസ്‌ബുക്ക്‌ പ്രതികരണമാണ്‌ പിന്‍വലിച്ചത്‌  ഈ പ്രതികരണ മുസ്ലീംലീഗിനുള്ളില്‍ കുറച്ചൊന്നുമല്ല ആശയക്കുഴപ്പം സൃഷ്ടിച്ചത്‌. വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ മുനവറലിയുടെ രൂക്ഷമായ വിമര്‍ശനം. ഈ പോസ്‌റ്റിലെ നേരത്തെ വഹാബിന്‌ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്‌ തന്റെ വന്ദ്യപിതാവ്‌ പാണക്കാട്‌ മുഹമ്മദ്ദലി ശിഹാബ്‌ തങ്ങള്‍ക്ക്‌ പിന്നീട്‌ വിഷമമുണ്ടാക്കിയെന്നായിരുന്നെന്ന പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

ഉച്ചക്ക്‌ രണ്ടു മണിയോടെയിട്ട പോസ്‌റ്റ്‌ ടിവി ചാനലുകളിലൂടെയും വെബ്‌പത്രങ്ങളിലൂടെയും നാടാകെ പടര്‍ന്നു. ഇതോടെ പോസ്‌റ്റ്‌ പിന്‍വലിക്കാന്‍ സമ്മര്‍ദ്ധമായി. ഇതിനിടെ മുനവറലിയുടെ മൂത്ത സഹോദരന്‍ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങളും ഫേസ്‌ബുക്ക്‌ പരാമര്‍ശവുമായി രംഗത്തെത്തി. രാജ്യസഭാസ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നായിരുന്നു ബഷീറലി തങ്ങളുടെ പോസ്‌റ്റ്‌. ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ മുനവറലിയുടെ പോസ്‌റ്റ്‌ പിന്‍വലിച്ചു.

ഇതേ തുടര്‍ന്ന കോഴിക്കോട്‌ നടന്ന പ്രവര്‍ത്തകസമിതിയിലും സീറ്റ്‌ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ നേതൃത്വത്തിനായിട്ടില്ല. ഇന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ്‌ നേതൃത്വം അറിയിച്ചിട്ടുള്ളത്‌

Share news
error: Content is protected !!
Scroll to Top