ബിജെപിയുമായി മലമ്പുഴയില്‍ ധാരണ, നേമം നാടകവുമായി കോണ്‍ഗ്രസ്സ്‌ – ഡോ. തോമസ് ഐസക്

തിരുവനന്തപുരം : ബിജെപിയുമായി മലമ്പുഴയിലുണ്ടാക്കിയ ധാരണ മറച്ചുവെയ്ക്കാന്‍ നേമം നാടകം കളിക്കുകയാണ് കോണ്‍ഗ്രസ്‌സ്. മലമ്പുഴയിലെ മത്സരരംഗത്തു നിന്ന് കോണ്‍ഗ്രസ്‌സ് പിന്മാറിക്കഴിഞ്ഞു. ജനതാദളിനാണ് നേര്‍ച്ചക്കോഴിയുടെ റോള്‍. അവര്‍ക്കാണെങ്കില്‍ മണ്ഡലത്തില്‍ പേരിനുപോലും ആളില്ല. ഒരു സ്വാധീനവുമില്ലാത്ത മണ്ഡലം, തങ്ങളുടെ ചുമലില്‍ കെട്ടിവെച്ചതിന്റെ ഞെട്ടല്‍ അവര്‍ക്കിതുവരെ മാറിയിട്ടില്ലെന്ന് തോമസ് ഐസക്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

ബിജെപിയുമായി മലമ്പുഴയിലുണ്ടാക്കിയ ധാരണ മറച്ചുവെയ്ക്കാൻ നേമം നാടകം കളിക്കുകയാണ് കോൺഗ്രസ്. മലമ്പുഴയിലെ മത്സരരംഗത്തു നിന്ന്…

Posted by Dr.T.M Thomas Isaac on Saturday, 13 March 2021

കഴിഞ്ഞ തവണ നേമത്ത് കളിച്ച കളിയുടെ തനിയാവര്‍ത്തനമാണിത്. 2011ല്‍ ബിജെപി അവിടെ രണ്ടാം സ്ഥാനത്തു വന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ്‌സ് കളം ബിജെപിയ്ക്കു വിട്ടുകൊടുത്തു. ജയിക്കാനാവശ്യമായ വോട്ടും സംഭാവന ചെയ്തു. 2006-ല്‍ 60884 വോട്ടു നേടി കോണ്‍ഗ്രസ്‌സ് വിജയിച്ച മണ്ഡലമാണ് നേമം. അവിടെ 2016-ല്‍ കിട്ടിയത് 13860 വോട്ട്. ഇങ്ങനെയാണ് കേരളത്തില്‍ ബിജെപിയുടെ ആദ്യജയം നേമത്ത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടുകയാണ് തോമസ് ഐസക്.

ഈ കളി മലമ്പുഴയില്‍ കളിച്ചു നോക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. കഴിഞ്ഞ തവണ അവിടെ ബിജെപി രണ്ടാംസ്ഥാനത്തായിരുന്നു. കോണ്‍ഗ്രസ്‌സ് മൂന്നാമതും. നേമം നാടകം ആത്മാര്‍ത്ഥമാണെങ്കില്‍ മലമ്പുഴയിലും യുഡിഎഫിന് ശക്തനായ സ്ഥാനാര്‍ത്ഥി വേണം. അങ്ങനെയൊരു ചിന്തയേ യുഡിഎഫിനോ കോണ്‍ഗ്രസ്‌സിനോ ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു.

പകരം ദുര്‍ബലനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പഴുതിലൂടെ, തങ്ങളുടെ വോട്ടുകള്‍ ബിജെപിയ്ക്കു മറിക്കാന്‍ സാഹചര്യമൊരുക്കുകയാണ് കോണ്‍ഗ്രസ്‌സ്. ഈ കളി മറച്ചു വെയ്ക്കാനുള്ള നാടകമാണ് നേമത്ത് ആടുന്നത്. നേമത്ത് സംഭവിച്ചതുപോലെ മലമ്പുഴയിലെ യുഡിഎഫ് വോട്ടുകള്‍ പതിനായിരത്തിലേയ്ക്ക് ഇടിഞ്ഞാലും അത്ഭുതമില്ല.
യുഡിഎഫ് ബിജെപി സഖ്യത്തെ നേമത്തും മലമ്പുഴയിലും എല്‍ഡിഎഫ് പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഒപ്പം ഈ ജനവഞ്ചന കേരളത്തില്‍ തുറന്നു കാട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top