മഹാരാജാസ് കോളേജിലെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത് റദ്ദാക്കി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് റദ്ദാക്കി. ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയും രണ്ടാം വര്‍ഷ ബിരുദാനന്തര പരീക്ഷയുമാണ് റദ്ദാക്കിയത്. സംഭവത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്കെതിരെ താല്‍ക്കാലത്തേക്ക് നടപടിയില്ല. അടിയന്തരസാഹചര്യത്തില്‍ പരീക്ഷാ ഹാളില്‍ വെളിച്ചമെത്തിക്കുന്നതിനാണ് പെട്ടന്ന് മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിക്കേണ്ടി വന്നതെന്നാണ് ഇന്‍വിജിലേറ്റര്‍മാര്‍ നല്‍കുന്ന വിശദീകരണം.

ഈ വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കറന്റ് പോവുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതോടെയാണ് പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ.വി അനില്‍ വ്യക്തമാക്കി.

ഇന്നലെ നടന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടയിലാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. കറന്റ് പോയതോടെ ഹാളില്‍ ഇരുട്ടായതോടെ കുട്ടികള്‍ക്ക് മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതാന്‍ അധ്യാപകര്‍തന്നെ അനുമതി നല്‍കുകയായിരുന്നു.

കുട്ടികള്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top