ആരിഫിന്റെ പരിഹാസം വേദനാജനകം, തൊഴിലാളികളെ അവഹേളിക്കുന്നത്: അരിത

ആലപ്പുഴ: പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന എ.എം. ആരിഫ് എംപിയുടെ പരിഹാസത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു. എം.പിയുടെ പരാമര്‍ശം വിഷമമുണ്ടാക്കിയെന്ന് അരിതാ ബാബു പ്രതികരിച്ചു. തൊഴിലാളി പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാരായ തൊഴിലാളികളെയാകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിതാ ബാബു പറഞ്ഞു.

ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കുന്നത്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തെരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചു.
കായംകുളത്ത് സിറ്റിംഗ് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം.

അരിതയ്‌ക്കെതിരായ എംപിയുടെ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരിഹാസം മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. ആരിഫ് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top