ബംഗാളില്‍ 37 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ രണ്ടുഘട്ടത്തിലെ 60 സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന 37സീറ്റിലെ പട്ടികയാണ് പ്രഖ്യാപിച്ചത്. സിപിഐ എം 28 സീറ്റില്‍ മത്സരിക്കും. സിപിഐ അഞ്ചിടത്തും ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നിവ രണ്ടുവീതം സീറ്റിലും മത്സരിക്കും. മുന്നണി പിന്താങ്ങുന്ന സംയുക്തമോര്‍ച്ചയിലെ കോണ്‍ഗ്രസ്, ഐഎസ്എഫ് കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് 12 ഇടത്തും ഐഎസ്എഫ് അഞ്ചുസീറ്റിലും മത്സരിക്കും. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു, കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചര്യ, ഐഎസ്എഫ് നേതാവ് സിമല്‍ സൗരന്‍ എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പുറത്തിറക്കിയത്.

മുന്‍മന്ത്രിമാരായ സുശാന്ത് ഘോഷ്, ദേബലീന ഹേംബ്രത, ഡിവൈഎഫ്‌ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും വെള്ളിയാഴ്ച 291 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറ് മന്ത്രിമാരുള്‍പ്പെടെ 28 സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയുള്ള പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജിതന്നെയാണ് പുറത്തുവിട്ടത്. ഡാര്‍ജിലിങ്ങിലെ മൂന്ന് സീറ്റ് ഗൂര്‍ഖാ പാര്‍ടികള്‍ക്ക് ഒഴിച്ചിട്ടു. രണ്ടുതവണയും വിജയിച്ച കൊല്‍ക്കത്തയിലെ ഭവാനിപ്പുര്‍ ഉപേക്ഷിച്ച് ഇക്കുറി നന്ദിഗ്രാമില്‍നിന്നാണ് മമത ജനവിധി തേടുന്നത്. നന്ദിഗ്രാമിലെ എംഎല്‍എയായിരുന്ന മമതയുടെ വിശ്വസ്തന്‍ സുഖേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുഖേന്ദുവിനെ വെല്ലുവിളിച്ചാണ് മമതയുടെ നന്ദിഗ്രാമിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ധനമന്ത്രി അശോക് മിത്ര, തൊഴില്‍ മന്ത്രി പൂര്‍ണേന്ദുബസു, റജാക്ക് മൊള്ള എന്നിവരാണ് ഒഴിവാക്കിയ മന്ത്രിമാരില്‍ പ്രമുഖര്‍. സിനിമ– സീരിയല്‍–കായിക താരങ്ങളും ബിസിനസുകാരും മുന്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പട്ടികയില്‍ 50 വനിതകളുണ്ട്. 30 ശതമാനം സീറ്റ് വനിതകള്‍ക്കെന്ന ഉറപ്പ് മമത പാലിച്ചിട്ടില്ല. മമതയുടെ വിശ്വസ്ത ആയിരുന്ന സോണാലി ഗുഹ അടക്കം സീറ്റ് നിഷേധിക്കപ്പെട്ടവര്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്.മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന് തീയതികളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.

Share news
error: Content is protected !!
Scroll to Top