തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.എസ് അരുണ്‍കുമാര്‍

തൃക്കാക്കരയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുണ്‍ കുമാറിന്റെ കന്നിയങ്കമാണ്. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുണ്‍ കുമാര്‍. ഡിവൈഎഫ് ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധിയായി ജനങ്ങള്‍ക്ക് സുപരിചിതനാണ്.

എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ത്ഥി തിരുവനന്തപുരം പരീക്ഷാ കമ്മീഷണറുടെ ഓഫീസിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ദിവസങ്ങളോളം ജയില്‍ വാസമനുഭവിച്ചു. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ അരുണ്‍ നിലവില്‍ ഹൈക്കോടതിയില്‍ പ്രാക്ടിസ് ചെയ്യുകയാണ്.

കോണ്‍ഗ്രസിന്റെ ഉമാ തോമസാണ് അരുണ്‍കുമാറിന്റെ പ്രധാന എതിരാളി. ബി.ജെ.പി. ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.എല്‍.എ. ആയിരുന്ന പി.ടി. തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. മേയ് 31-നാണ് പോളിങ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.

Share news
error: Content is protected !!
Scroll to Top