വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപണം: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതിയുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന ഓണ്‍ലൈന്‍ വാര്‍ത്ത വ്യാജമെന്ന് കുടംബശ്രീ പ്രവര്‍ത്തകര്‍. ഈ വാര്‍ത്തക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും മുഖ്യമന്ത്രി, ഡിജിപി, വനിതാകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും വള്ളിക്കുന്നിലെ സിഡിഎസ് അംഗങ്ങള്‍ പരപ്പനങ്ങാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വള്ളിക്കുന്നില്‍ 80 ലക്ഷംരൂപയുടെ തട്ടിപ്പ് നടന്നെന്നും, പണത്തില്‍ നിന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഒരുവിഹിതം തട്ടിയെടുത്തെന്നും, സിപിഎം നേതാക്കള്‍ക്ക് ഇതിന്റെ വിഹിതം നല്‍കിയെന്നുമുള്ളവാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ ഇക്കാര്യങ്ങള്‍ നട്ടാല്‍ നുണക്കാത്ത കളവാണെന്നും വളരെ കൃത്യതയോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന സിഡിഎസിനെ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീബയടക്കുമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറയുന്ന ആരോപണങ്ങളെ കുറിച്ച് യാതൊരുപരാതിയും നാളിതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാന്യമായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ അപമാനിക്കുന്നതിനും തേജോവധം ചെയ്യുന്നതിനും വേണ്ടി സൃഷ്ടിച്ച വാര്‍ത്തയാണിതെന്നും ആരോപിച്ചു.

കുടുംബശ്രീക്ക് ലഭിക്കേണ്ട വില്ലേജ് ഓഫീസ്, പി എച്ച് സി എന്നിവിടങ്ങളിലെ താല്‍ക്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് പിന്‍വാതിലിലൂടെ നല്‍കാന്‍ ശ്രമിച്ചത് പരാതിയിലൂടെ തടഞ്ഞതായും, തുടര്‍ന്ന് നിയമനങ്ങള്‍ കുടുംബശ്രീക്ക് ലഭിച്ചതിന്റെ വിരോധത്താല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ കള്ളപ്രചരണം നടത്തുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ് പുറമെ അംഗങ്ങളായ നീതു.സി, കങ്കമണി എം, ഉഷ.കെ, വത്സല.ഒ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top