ഞായറാഴ്ചകളില്‍ കോഴിക്കോട് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്.
ഏപ്രില്‍ 18 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച അഞ്ച് പേരില്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് കൂടിച്ചേരാന്‍ അനുവാദമുള്ളത്. പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്ത് പോകാവൂ.

അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും കടകളും സ്ഥാപനങ്ങളും രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് സ്ഥാപനങ്ങളായ ബീച്ച്, പാര്‍ക്ക്, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. പൊതു ഗതാഗത സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഐപിസി 188-ാം വകുപ്പ് പ്രകാരവും മറ്റ് ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയും കേസെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top