കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 5 പ്രതികളുടെ വീട്ടില്‍ ഒരേസമയം ഇഡി റെയ്ഡ്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന.
കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തികൊണ്ടിരിക്കുന്നത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടിയാണ് റെയ്ഡ്.

2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല. ബാങ്കിലെത്തിയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നാണ് വിവരം. ക്രൈംബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ ആരായുമെന്നാണ് ഇ.ഡി.വൃത്തങ്ങള്‍ പറയുന്നത്.

ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികള്‍ കവര്‍ന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top