പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.

ഇന്നലെ രാത്രിയാണ് ഫെയ്‌സ്ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവ രണ്ടും തനിക്ക് വാട്സാപ്പില്‍ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും തനിക്ക് ഫെയ്‌സ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദന്‍ പറയുന്നു.

‘ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫെയ്‌സ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫെയ്‌സ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്’, സച്ചിദാനന്ദന്‍ പറഞ്ഞു.

വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ Lancetല്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top