ദില്ലി : ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍ക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. 12.30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയുക്ത ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, ലോകസഭ രാജ്യസഭ എംപിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എം.വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായാണ് രാജസ്ഥാന്‍ സ്വദേശിയായ ധന്‍കര്‍ ഉപരാഷ്ട്രപതിയാകുന്നത്.
528 വോട്ടുകളുടെ വിജയമാണ് ധന്‍കര്‍ നേടിയത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടാണ് നേടാനായത്. 15 വോട്ടുകള്‍ അസാധുവായി. 780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിര്‍ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.
അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധന്‍കര്‍. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു.




