അനധികൃത കല്ലുമ്മക്കായ വിത്ത് കടത്ത് തടയും

കോഴിക്കോട്:കൃഷിയാവശ്യത്തിനായി കടലില്‍ നിന്നും ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്ത്, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന മാത്രമേ വില്‍പ്പന നടത്താവൂ എന്ന് ഫിഷറീസ് അധിക്യതര്‍ അറിയിച്ചു.

കല്ലുമ്മക്കായ സമ്പത്തിന്റെ സംരക്ഷണത്തിനും മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും സര്‍ക്കാര്‍ നിയമപ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് കടലില്‍ നിന്നും ശേഖരിക്കുന്ന വിത്തിന്റെ വലിപ്പം 15 മില്ലി മീറ്ററിനും 25 മില്ലി മീറ്ററിനും അധികരിക്കരുത്. അംഗീകൃത മത്സ്യത്തൊഴിലാളികളായിരിക്കണം വിത്ത് ശേഖരിക്കേണ്ടത്. ഫിഷറീസ് വകുപ്പില്‍ നിന്ന് വിത്ത് ശേഖരണത്തിനുള്ള പെര്‍മിറ്റ് ലഭിച്ച മത്സ്യത്തൊഴിലാളികള്‍ ശേഖരിക്കുന്ന മത്സ്യവിത്ത് അവര്‍ അംഗമായ സംഘത്തിന് തന്നെ നല്‍കണം. ഒരു കിലോ വിത്തിന് 75 രൂപ തൊഴിലാളിക്ക് ലഭിക്കും. ഒരു വ്യക്തിക്ക് പരമാവധി 100 കിലോ വിത്ത് പ്രതിദിനം ശേഖരിക്കാം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാത്രമേ ശേഖരണത്തിന് അനുമതിയുള്ളൂ.

സംഘങ്ങള്‍ക്ക് ലഭിച്ച വിത്ത് ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് പരിപാലനച്ചെലവ്, ഗതാഗതച്ചെലവ് എന്നിവ ഉള്‍പ്പെടെ കണക്കാക്കി അതാത് ജില്ലകളിലെ സംഘങ്ങള്‍ മുഖേന വിപണനം ചെയ്യാം. കല്ലുമ്മക്കായ വിത്ത് ശേഖരിക്കേണ്ടതും പരിപാലിക്കേണ്ടതും കൈമാറ്റം ചെയ്യേണ്ടതും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചായിരിക്കണം. കല്ലുമ്മക്കായ സമ്പത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും ബന്ധപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്നും നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി കല്ലുമ്മക്കായ വിത്ത് ശേഖരിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top