കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കൂടുതല്‍ അപകടകാരി

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. B1617 വൈറസിന്റെ രോഗവ്യാപന ശേഷിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നടക്കുകയാണ് . കോവിഡ്‌ വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ഡബ്‌ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലെ കോവിഡ്‌ രണ്ടാം തരംഗത്തിന് കാരണമായി വിലയിരുത്തപ്പെടുന്ന B1617 വകഭേദം ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു . ജീനോം സീക്വന്‍സിങ് ഉള്‍പ്പെടെ വിശദമായ പഠനങ്ങള്‍ വൈറസിന്റെ രോഗ വ്യാപന ശേഷിയെക്കുറിച്ച് നടക്കുന്നുണ്ട്. ഇവയുടെ ഫലം ലഭിച്ചാല്‍ മാത്രമേ എത്രമാത്രം അപകടകാരിയാണ് വൈറസ് എന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് ഡബ്‌ള്യൂ.എച്ച്.ഒ അറിയിച്ചു . മൂന്ന് ഉപ വകഭേദങ്ങളും വൈറസിനുണ്ടെന്ന് കണ്ടെത്തി.

ഗുരുതര സ്വഭാവമുള്ള കൊറോണ വൈറസുകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തുന്ന നാലാമത്തെ വകഭേദമാണ് B1617. രോഗവ്യാപന ശേഷി കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ വൈറസിനെ തടയാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്‌ രോഗികളുടെ മരണത്തിന്റെ യഥാര്‍ഥ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് ഡബ്‌ള്യൂ.എച്ച്.ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ആവശ്യപ്പെട്ടു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോവിഡ്‌
നയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ സഹായിക്കാന്‍TOGETHER FOR INDIA പദ്ധതിക്ക് തുടക്കമിട്ടതായി ഡബ്‌ള്യൂ.എച്ച്.ഒ അറിയിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top