സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ്

നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലുണ്ടായ സംഭവത്തില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റു ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിനകത്തുവെച്ച് യാത്രക്കാര്‍ക്കുമേല്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളൊന്നും സ്വീകരിക്കാതെ എയര്‍ ഇന്ത്യ അധികൃതര്‍ ചട്ടം ലംഘിച്ചുവെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ദില്ലി വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത വനിത എയര്‍ ഇന്ത്യ വിമാനത്തില്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഗുരുതര പരാതിയുമായി രംഗത്തെത്തിയത്. തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. മദ്യപിച്ച് ലക്കുകെട്ട് അവസ്ഥയിലായിരുന്നു ഇയാളെന്നും കത്ത് വിശദമാക്കുന്നു. മൂത്രമൊഴിച്ച ശേഷം സീറ്റിനടുത്ത് നിന്ന് മാറാതെ സ്വാകാര്യ ഭാഗങ്ങള്‍ സ്ത്രീയ്ക്ക് നേരെ പ്രദര്‍ശിപ്പിക്കാനും ഇയാള്‍ മടി കാണിച്ചില്ലെന്നും കത്തില്‍ പരാതിക്കാരി പറയുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ മുതിര്‍ന്ന പൗരയെ അപമാനിച്ച സംഭവത്തില്‍ യാത്രക്കാരനെതിരെ കേസ് എടുത്തെന്ന് ദില്ലി പൊലീസ് വിശദമാക്കി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കര്‍ണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്.

വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരനെ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഈ വിവാദങ്ങള്‍ക്കിടെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലും മൂത്രമൊഴിക്കല്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ആറിന് പാരീസ്- ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം നടന്നതായാണ് റിപ്പോര്‍ട്ട്. പാരീസ് ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പിലാണ് മദ്യപന്‍ മൂത്രമൊഴിച്ചത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്‍കിയതിനാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയും അതിക്രമം കാണിച്ചയാളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാകാതിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
error: Content is protected !!
Scroll to Top