വന്‍ കഞ്ചാവുശേഖരവും മാരക മയക്കുമരുന്നും പിടിച്ചു; ആറുപേര്‍ അറസ്റ്റില്‍

കൊച്ചി: നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഒമ്പതു ദിവസമായി വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവുശേഖരവും മാരക മയക്കുമരുന്നും പിടിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ മൂന്ന് റെയ്ഡുകളിലായി 212.5 കിലോ കഞ്ചാവ്, 244 ഗ്രാം ആംഫിറ്റെമിന്‍, 25 എല്‍എസ്ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെത്തക്വലോണ്‍ എന്നിയാണ് പിടിച്ചെടുത്തത്. രണ്ട് മലയാളികളുള്‍പ്പെടെ ആറുപേരെ പിടികൂടി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എല്‍എസ്ഡിയും കണ്ടെടുത്തത് എന്‍സിബി കൊച്ചി യൂണിറ്റാണ്. സമ്മാനപ്പെട്ടിക്കുള്ളില്‍ ച്യൂയിങ്ഗം, ചോക്ലേറ്റ് മിഠായി എന്നിവയ്ക്കൊപ്പമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കൊറിയര്‍ മേല്‍വിലാസക്കാരനായ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു.

വെല്ലൂര്‍ കൃഷ്ണഗിരി റോഡില്‍ പള്ളിക്കോണ്ട ടോള്‍ പ്ലാസയില്‍നിന്ന് 212.5 കിലോ കഞ്ചാവും വാഹനവും പിടിച്ചെടുത്തത് എന്‍സിബി ചെന്നൈ യൂണിറ്റാണ്. ഈറോഡ് സ്വദേശികളായ നാലുപേരെ ഈ കേസില്‍ അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കടത്തിയ തെങ്ങിന്‍തൈകള്‍ക്കിടയില്‍ ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രാപ്രദേശില്‍നിന്ന് എത്തിച്ചതാണ് കഞ്ചാവ്. അകമ്പടിയായിപ്പോയ വാഹനവും പിടികൂടി.

കേരളത്തിലേക്ക് അയക്കാന്‍ കൊറിയറിലെത്തിച്ച 40 ഗ്രാം മെത്ത ആംഫിറ്റെമിന്‍ എന്ന മയക്കുമരുന്ന് എന്‍സിബി ബംഗളൂരു യൂണിറ്റ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിനും മയക്കുമരുന്നിനും ലക്ഷങ്ങള്‍ വിലവരും. രാസലഹരി മരുന്നുകളായ മെത്ത ആംഫിറ്റെമിനും ആംഫിറ്റെമിനും ലഹരിപാര്‍ടികളില്‍ ഉപയോഗിക്കാറുണ്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം ഹൃദ്രോഗങ്ങള്‍ക്കും മറവി, മാനസിക വിഭ്രാന്തി എന്നിവയുണ്ടാക്കും.

 

Share news
error: Content is protected !!
Scroll to Top