കോഴിക്കോട് ചെമ്മീന്‍കറി കഴിച്ച വീട്ടമ്മ മരിച്ച സംഭവം; ഭക്ഷ്യവിഷബാധയെന്ന് സംശയം; രാസപരിശോധനയ്ക്ക് അയച്ചു

കോഴിക്കോട് നാദാപുരത്ത് ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ക്ക് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ ആന്തരികാവായവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന. പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്.

ആമാശയത്തില്‍ അണുബാധ ഉള്ളതായും സംശയമുണ്ട്. രാസ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്നും മുന്‍കരുതലെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ നടപടിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തില്‍ കല്ലാച്ചിയിലെ മീന്‍ മാര്‍ക്കറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചിരുന്നു. മേഖലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും തുടരുകയാണ്.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top