കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ചറിഞ്ഞോ ബ്രയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച ശേഷമായിരിക്കും സഹായിയെ അനുവദിക്കുക. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല. സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ നല്‍കണം.

ഇത്തരത്തിലുള്ള രേഖ 22-ാം ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ച് കൊടുക്കണം. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിംഗ് സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കും.

 

 

Share news
error: Content is protected !!
Scroll to Top