കനത്ത മഴയും കടല്‍ക്ഷോഭവും; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. ജില്ലയില്‍ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ തുറക്കാനായി 318 കെട്ടിടങ്ങള്‍ സജ്ജമാക്കി.

തിരുവനന്തപുരം താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 184 പേരെ മാറ്റി പാര്‍പ്പിച്ചു. പേട്ട സെന്റ് റോച്ചസ് സ്‌കൂളില്‍ 19 കുടുംബങ്ങളും കഴിയുന്നുണ്ട്. കാലടി ഗവണ്‍മെന്റ് സ്‌കൂളില്‍ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഠിനംകുളത്ത് 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാര്‍പ്പിച്ചു.

ചിറയിന്‍കീഴില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നെയ്യാറ്റിന്‍കരയില്‍ മൂന്നും. വിഴിഞ്ഞം ഹാര്‍ബര്‍ എല്‍.പി. സ്‌കൂളില്‍ 38 പേരും പൊഴിയൂര്‍ ജി.യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാര്‍പ്പിച്ചു.

നെയ്യാറ്റിന്‍കരയില്‍ ഒരു വീട് പൂര്‍ണമായും 13 എണ്ണം ഭാഗീകമായും തകര്‍ന്നു. തിരുവനന്തപുരം താലൂക്കില്‍ മൂന്ന്, വര്‍ക്കല – 4, നെടുമങ്ങാട് – 9, ചിറയിന്‍കീഴ് -3 എന്നിങ്ങനെയാണു മറ്റു താലൂക്കുകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.

 

Share news
error: Content is protected !!
Scroll to Top