മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം കുറഞ്ഞു; കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി, മഹാരാഷ്ട്ര മുന്നില്‍

ന്യൂഡല്‍ഹി: വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ട്‌. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കു പ്രകാരം മഹാരാഷ്ട്ര മറികടന്നു. വര്‍ഷങ്ങളായി ഗള്‍ഫ് കുടിയേറ്റം കുടുതലും ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ 2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആര്‍ബിഐ റിപ്പോര്‍ട്ട്‌ല്‍ ചേര്‍ത്തിട്ടുണ്ട്. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ വിതരണത്തിലും വലിയ മാറ്റമുണ്ടാക്കി.

സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായിട്ടുള്ള തൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. 5വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10,2% ആയാണു ചുരുങ്ങിയത്. മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25 1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നു.

തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വര്‍ധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആര്‍ബിഐയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍ക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റം കുറയുന്നതായി റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020 ല്‍ 90,000 ആയി ചുരുങ്ങി. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top