കോവിഡ് വാക്സിനേഷന്‍ നടത്താനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നഗരങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടത്താനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 കഴിഞ്ഞവര്‍ക്കുമുള്ള പ്രതിരോധ കുത്തിവെയ്പ് വലിയ ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റി ഹാള്‍, കല്യാണ ഹാളുകള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവയില്‍ നടത്താമെന്നാണ് നിര്‍ദേശം. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സ്റ്റേഡിയങ്ങള്‍, സ്‌കൂള്‍ / കോളേജുകളിലെ ഒറ്റപ്പെട്ട കെട്ടിടങ്ങളും തെരഞ്ഞെടുക്കാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജരും മെഡിക്കല്‍ ഓഫീസര്‍മാരുമടങ്ങുന്ന സംഘത്തിനാകും ക്യാമ്പിന്റെ ചുമതല. ജില്ലാ ആര്‍സിഎച്ച് ഉദ്യോഗസ്ഥനാണ് വാക്സിനേഷന്റെ ഉത്തരവാദിത്തം.

തദ്ദേശഭരണ സ്ഥാപനങ്ങള്‍, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍, പൊലീസ്, റവന്യൂ, വിദ്യാഭ്യാസം, കായിക വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പുകള്‍ കണ്ടെത്തുന്നത്. ഈ ക്യാമ്പുകള്‍ കോര്‍പറേഷന്‍/ മുനിസിപ്പാലിറ്റി പരിധിയില്‍വരണം. മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്കൂടി ലഭ്യമാകുന്ന തരത്തിലാണ് ക്യാമ്പ് സജ്ജീകരിക്കുക.

ജില്ലാ, നഗരസഭാ അധികൃതര്‍ നേരിട്ട് പരിശോധിച്ച് ക്യാമ്പിന് അംഗീകാരംനല്‍കും. വാക്സിനേഷന്‍ ദിവസങ്ങള്‍ ജില്ലാ, നഗരസഭാ അധികൃതര്‍ തീരുമാനിക്കും. സുഗമമായ നടത്തിപ്പിന് ജനങ്ങളുടെ സഹായംതേടണം. വാക്സിനേഷന് കൃതൃമായ ഇടവേളകളുണ്ടാകണം. ഒരു ദിവസത്തെ വാക്സിനേഷന്റെ എണ്ണവും നല്‍കേണ്ടവരുടെ വിശദാംശങ്ങളും ദിവസേന ക്യാമ്പില്‍ കൊണ്ടുവരണം. വാക്സിന്‍ ക്യാമ്പുകളില്‍ സൂക്ഷിക്കരുത്. അസ്വാസ്ഥ്യമനുഭവപ്പെടുന്നവരെ കൊണ്ടുപോകാന്‍ വാഹനം സജ്ജമാക്കണം. ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണസൗകര്യമൊരുക്കണം എന്നിവയും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

 

Share news
error: Content is protected !!
Scroll to Top