കാളികാവ് ഗ്യാലറി തകര്‍ന്ന സംഭവം; പോലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍; കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് പോലീസ് കേസെടുത്തു. ടൂര്‍ണ്ണെമെന്റ് കമ്മറ്റിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്താണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ശനിയാഴ്ച രാത്രി ഒമ്പതേകാല്‍ മണിയോടെയാണ് കളി തൂടങ്ങാനിരിക്കെ അപകടമുണ്ടായത്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ മുളയും കവുങ്ങും കൊണ്ട് കെട്ടിയ താല്‍ക്കാലിക ഗ്യാലറി ആളുകള്‍ നിറഞ്ഞുനില്‍ക്കി നിലംപൊത്തിയത്. ഗ്യാലറിയില്‍ സ്ഥാപിച്ച ഫഌഡ്‌ലിറ്റ് അടക്കം തകര്‍ന്നുവീഴുകയായിരുന്നു. അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.

ഫൈനല്‍ മത്സരമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറികളില്‍ പതിനായിരിത്തോളം പേര്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. തകര്‍ന്ന ഗ്യലറിയുടെ ഭാഗത്ത് മാത്രം മൂവായിരത്തോളം പേര്‍ ഉണ്ടായിരുന്നു. കളികാണാന്‍ വന്‍ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. അപകടം നടക്കുമ്പോളും പലരും ടിക്കറ്റ് കിട്ടാതെ പുറത്തുണ്ടായിരുന്നു. ജനബാഹുല്യം മൂലം കളി നേരത്തെ തുടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസമുണ്ടായ നല്ല മഴ കാരണം താല്‍ക്കാലിക ഗ്യലറിയുടെ കവുങ്ങിന്‍ കാലുകള്‍ മണ്ണില്‍ പുതിര്‍ന്നതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ഗ്യാലറി കഴിഞ്ഞ ജനുവരി മാസത്തില്‍ സ്ഥാപിച്ചതാണെന്നും, മതിയായ സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കൂടുതല്‍ വിവരം ലഭിക്കും.

Share news
error: Content is protected !!
Scroll to Top