ജി 20 ഉച്ചകോടി; ചര്‍ച്ചയിലൂടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാലി: . ജി 20 ഉച്ചകോടിയില്‍ ചര്‍ച്ചയിലൂടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു . അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പടെ വിവിധ രാജ്യതലവന്‍മാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ചര്‍ച്ച നടത്തി. 2020 ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് ഷീ ജിന്‍പിങുമായി മോദി സംസാരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു.

യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തില്‍ റഷ്യ – യുക്രൈന്‍ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കണ്ട അക്കാലത്തെ നേതാക്കള്‍ സമാധാനത്തിനായി പ്രയത്‌നിച്ചു. ഇപ്പോള്‍ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ അടുത്ത ഉച്ചകോടി നടക്കുമ്പോള്‍ സമാധാനത്തിന്റെ ശക്തമായ സന്ദേശം നല്‍കാന്‍ ആകണമെന്നും മോദി പറഞ്ഞു.

രാസവള ദൗര്‍ലഭ്യം ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി കൊവിഡ് കാലത്തെ ഇന്ത്യയുടെ നേട്ടങ്ങളും ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള സെഷനില്‍ ഉയര്‍ത്തിക്കാട്ടി.

ആഗോള വെല്ലുവിളി നേരിടാന്‍ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു . അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജന്‍ഡയിലുണ്ട്. ഡിസംബര്‍ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. വ്‌ളാഡിമിര്‍ പുടിന്‍ എത്താത്തിനാല്‍ യുക്രെയിന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ബാലിയില്‍ ഉണ്ടാകാനിടയില്ല.

 

Share news
error: Content is protected !!
Scroll to Top