ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

ദില്ലി: മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുറത്ത് നിന്ന് എത്തിയവര്‍ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികള്‍ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആത്തിഖിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

 

ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് ആത്തിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

ആത്തിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ ആത്തിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് സംഭവം അന്വേഷിക്കുക.സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് യുപി എഡിജിപി അറിയിച്ചു. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 17 പൊലീസുകാരെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തു. ആത്തിഖ് അഹമ്മദ് കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top