തൃശ്ശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; 4 പേര്‍ അറസ്റ്റില്‍

തൃശൂര്‍: കിള്ളിമംഗലം ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ 4 പേര്‍ അറസ്റ്റില്‍. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരന്‍ ഇബ്രാഹിം (41) , ബന്ധുവായ അല്‍ത്താഫ് (21 ), അയല്‍വാസി കബീര്‍ (35 )എന്നിവരാണ് അറസ്റ്റിലായത്. അടയ്ക്ക മോഷണമാരോപിച്ച് സന്തോഷ് എന്ന 32കാരനെ മര്‍ദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കിള്ളിമംഗലം സ്വദേശി അബാസിന്റെ വീട്ടില്‍ നിന്ന് അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. പുലര്‍ച്ചെ 2 മണിയോടെയാണ് കിള്ളിമംഗലത്ത് വച്ച് സന്തോഷിന് മര്‍ദനമേറ്റത്. അടക്കാ വ്യാപാരിയായ പ്ലാക്കല്‍ പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി അടക്കമോഷണം പോകാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. ഈ സിസിടിവിയില്‍ മാസ്‌കും തൊപ്പിയും ധരിച്ച യുവാവ് അടക്ക മോഷ്ടിച്ച് കടത്തുന്ന ദൃശ്യം ലഭിച്ചു.

പുലര്‍ച്ചെ ഇതേ യുവാവ് എത്തിയതായി സിസിടിവിയില്‍ വ്യക്തമായതോടെ അബാസ് സഹോദരനെയും ജോലിക്കാരെയും അയല്‍വാസികളെയും വിവരമറിയിച്ചു. ഇവര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ സന്തോഷ് അടുത്ത വീട്ടിലെ മതിലെടുത്ത് ചാടാന്‍ നോക്കി. ഇതിനിടെയാണ് ക്രൂര മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയിലെ പരിക്ക് അതീവ ഗുരുതരമാണ്. മുഖത്തും ക്ഷതമുണ്ട്.

പത്തോളം പേര്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നാട്ടുകാര്‍ക്കെതിരെ മര്‍ദനത്തിനും സന്തോഷിനെതിരെ മോഷണത്തിനും കേസ് എടുത്തു. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top