വന്യജീവിസങ്കേതത്തില്‍ കാട്ടുതീ: 200 ഏക്കര്‍ വനം കത്തിനശിച്ചു

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്ഞ്ചിലുണ്ടായ തീപിടിത്തത്തില്‍ 200 ഏക്കര്‍ വനം കത്തിനശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ ഓടപ്പള്ളം, കൊട്ടനോട്, ഏഴേക്കര്‍കുന്ന്, കുമ്പ്രംകൊല്ലി, കാരശേരി, വെള്ളക്കോട് എന്നിവിടങ്ങളിലാണ് വ്യാഴം 11 മുതല്‍ വൈകിട്ട് ആറുവരെ കാട്ടുതീ പടര്‍ന്നത്.

കാട്ടുതീയില്‍ നിരവധി മരങ്ങളും അടിക്കാടും കത്തിനശിച്ചു. കാട്ടുപന്നി, മാന്‍, മുയല്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ ആളിപ്പടര്‍ന്ന തീയില്‍നിന്ന് രക്ഷനേടാന്‍ നാട്ടിലേക്കോടി. കാട്ടുതീ നാട്ടിലേക്കും പടര്‍ന്ന് കൊട്ടനോട് നാരായണിയുടെ രണ്ടേക്കര്‍ റബര്‍ തോട്ടവും പട്ടമന ഷിബുവിന്റെ പന്നിഫാമും ആടുകാലില്‍ ഏലിയാസിന്റെ തെങ്ങുകൃഷിയും കത്തി. പന്നിഫാമിലുണ്ടായിരുന്ന നാല്‍പ്പതോളം പന്നികള്‍ക്ക് നേരിയതോതില്‍ പൊള്ളലേറ്റു.

ബത്തേരിയില്‍നിന്നും കല്‍പ്പറ്റയില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നൂറോളം വനം ജീവനക്കാരും നാട്ടുകാരും നാല് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാട്ടുതീ വൈകിട്ടോടെ നിയന്ത്രണവിധേയമാക്കിയത്. അഗ്‌നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജി ദിനേശ്കുമാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top