മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള എക്‌സൈസ് മെഡല്‍ നേടിയ ആദ്യ വനിതയായി മലപ്പുറത്തുകാരി സിന്ധു പട്ടേരി വീട്ടില്‍

മലപ്പുറം; എക്‌സൈസിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള എക്‌സൈസ് മെഡല്‍ നേടി മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി. പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സിന്ധുപട്ടേരി വീട്ടില്‍ ആണ് ഈ ചരിത്ര നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ എക്‌സൈസ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പരപ്പനങ്ങാടി എക്‌സൈസ് രജിസറ്റര്‍ ചെയ്ത നിരവധി മയക്കുമരുന്നുകേസുകള്‍ എടുക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനമാണ് സിന്ധുവിനെ ഈ നേട്ടത്തിന് അര്‍ഹയാക്കിയിരിക്കുന്നത്. കേസ് കണ്ടെത്താന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സിന്ധുവിന്റെ സന്നദ്ധമനോഭാവത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ചേലേമ്പ്രയില്‍ വിവിധ ന്യൂജെന്‍ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും, തലപ്പാറയില്‍ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ് തുടങ്ങിയ നിരവധി പ്രമാദമായ കേസുകളാണ് പരപ്പനങ്ങാടി എക്‌സൈസ് കണ്ടുപിടിച്ചത്. ഈ കേസുകള്‍ കണ്ടെടുക്കുന്നതിലുള്ള പ്രവര്‍ത്തനവും അവാര്‍ഡിന് പരിഗണിച്ചു.

2015 ല്‍ ആണ് എക്‌സൈസ് വകുപ്പില്‍ ആദ്യമായി വനിത ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആദ്യബാച്ചില്‍ പെട്ടയാളാണ് സിന്ധു പട്ടേരിവീട്ടില്‍. തനിക്ക് ലഭിച്ച പുരസ്‌കാരം തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും, ആദ്യ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് ലഭിച്ച പുരസ്‌കാരം എന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്നും, സിന്ധു മലബാറി ന്യൂസിനോട് പറഞ്ഞു.

മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ചേളാരി സ്വദേശികളായ പിവി ശിവദാസന്‍, ബേബി എന്നിവരുടെ മകളാണ് ബിഎഡ് ബിരുദ്ധദാരിണിയായ സിന്ധു. പരപ്പനങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ ക്ലാര്‍ക്കും എന്‍ജിഒ യൂണിയന്‍ സജീവ പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ ആണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥിനികളായ ഹൃദ്യ, ഹിദ എന്നവര്‍ മക്കളാണ്.

 

 

Share news
error: Content is protected !!
Scroll to Top