HIGHLIGHTS : പരപ്പനങ്ങാടി : രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രലോഭനങ്ങളില്‍ കണ്ണഞ്ചാത്ത ജൈവ കര്‍ഷകന്‍ കേലച്ചം കണ്ടി നാരായണനും ഭാര്യ കാഞ്ചനയും പരീക്ഷണമായെറിഞ്ഞ...
പരപ്പനങ്ങാടി : രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രലോഭനങ്ങളില്‍ കണ്ണഞ്ചാത്ത ജൈവ കര്‍ഷകന്‍ കേലച്ചം കണ്ടി നാരായണനും ഭാര്യ കാഞ്ചനയും പരീക്ഷണമായെറിഞ്ഞ ബീന്‍സ് വിത്ത് നുറു മേനി വിള നല്‍കി.
ജൈവ കര്‍ഷക രീതിയെ ജീവിതവും ജീവിതോപാധിയുമാക്കിയ കുരിക്കിള്‍ റോഡിലെ ഇവരുടെ കൃഷിയിടത്തില്‍ വിളയാത്ത വിളകളില്ല. കേബേജ്, കോളിങ്ഫ്‌ളവര്‍, പയര്‍, ചീര, മത്തന്‍, ചിരങ്ങ, ഇളവന്‍, മുളക് തുടങ്ങിയ നാട്ടുരുചിയുടെ കേളിയില്‍ നാരായണന്റെ കുടുംബം വര്‍ഷങ്ങളായി ഗ്രാമത്തിന്റെ ഹരിത പ്രതീക്ഷയാണ്.
നാരായണനും ഭാര്യ കാഞ്ചനയും അടുക്കള തോട്ടത്തിലും തൊട്ടടുത്ത പറമ്പുകളിലുമായി വിവിധയിനം വിളകള്‍ വിളയിച്ചതോടെ അയല്‍വാസിയായ പി വി സാലിഹ് തന്റെ പുരയിടവും കൃഷി ചെയ്യാനായി ഇവര്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. അതേ സമയം അയല്‍വാസിയേയും നാടിനെയും അമ്പരിപ്പിച്ചുകൊണ്ട് ബീന്‍സ് കൃഷിയുടെ പുതുമയും വിജയവുമാണ് ഇവര്‍ സമ്മാനിച്ചത്. ജില്ലയില്‍ കണ്ടു വരാത്ത ബീന്‍സ് കൃഷി ഈ മണ്ണില്‍ വിളയില്ലെന്ന ഉത്തരവാദപെട്ടവരുടെ ഉപദേശമാണ് കര്‍ഷക ദമ്പതികളെ വാശിപിടിപ്പിച്ചത്. കാര്‍ഷികോത്സവമായ കളിയാട്ടത്തിന് കാവില്‍ നിന്നാണ് നാരായണന്‍ ബീന്‍സ് വിത്ത് വാങ്ങിയത്. ബീന്‍സ് മുളക്കാനുള്ള സാധ്യതയില്‍ വിത്ത് കച്ചവടക്കാരനും സംശയം പ്രകടിപ്പിച്ചെങ്കിലും നരായണന്റെ ആത്മവിശ്വാസം നാരായണനെ പിറകോട്ടടിപ്പിച്ചില്ല.
വീടിന്റെ അടുക്കളയോട് ചാരി നില്‍ക്കുന്ന പരിമിത സൗകര്യത്തിനകത്തെ 4 പശുക്കള്‍ വസിക്കുന്ന തൊഴുത്താണ് ഇവരുടെ പച്ചക്കറി ഉല്‍പ്പാദനത്തിന്റെ വിജയ രഹസ്യം. ഗോമൂത്രവും ഉണക്കി മാറ്റിയ ചാണകവും പച്ചക്കറി ചെടികള്‍ക്ക് പതിവ് ഭക്ഷണമാണ്.
ഗോമൂത്രം, ശര്‍ക്കര, കടലപിണ്ണാക്ക്, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കിയ “ജീവാമൃതവും”, ശര്‍ക്കരയും, മത്തി മല്‍സ്യവും സമം ചേര്‍ത്തുണ്ടാക്കിയ ലായനിയെ കീടനാശിനിയായി പ്രയോഗിച്ചുമാണ് ബീന്‍സ് കൃഷിയിലും നാരായണന്‍ അത്ഭുത വിള തീര്‍ത്തത്.
കര്‍ഷകരുള്‍പ്പെടെ നിരവധി പേരാണ് ഇതിനകം ഇവരുടെ ബീന്‍സ് വിള കാണാന്‍ ജൈവക്കളം സന്ദര്‍ശിക്കുന്നത്. പയറിനെക്കാള്‍ വിപണിയില്‍ ബീന്‍സിന് വിലയുണ്ടെങ്കിലും ഇന്നേ വരെ പയര്‍ കര്‍ഷകര്‍ പോലും ജില്ലയിലെവിടെയും ബീന്‍സ് കൃഷിയിറക്കിയിട്ടില്ലെന്ന് നാരായണന്‍ പറഞ്ഞു.