പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. യഹിയയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്ന കാരിയറായിരുന്ന അബ്ജുള്‍ ജലീലിനെ യഹിയയുടെ നേതൃത്വത്തില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ തൊട്ടുപിന്നാലെ മരിച്ചു.

മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുള്‍ ജലീലിനെ നാലു ദിവസത്തിന് ശേഷമാണ് ഗുരുതര പരിക്കുകളോടെ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടാനായത്.

ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു . ഈ ഭാഗത്തെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വന്നത്. കേസില്‍ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top