സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടി; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ആണ് പിന്‍വലിച്ചത്.

സാഹിത്യ സംസ്‌കാരിക രംഗങ്ങളില്‍ ഏര്‍പ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഈ സര്‍ക്കുലര്‍ കലാ സാഹിത്യ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു . അത്തരം ഉദ്ദേശ്യം ഈ സര്‍ക്കുലറിന് ഉണ്ടായിരുന്നില്ല എന്ന് അറിയിക്കുന്നു.

അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സര്‍ഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസര്‍ തലത്തില്‍ നടത്തുമെന്നതല്ല ഈ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെടുന്ന സത്യപ്രസ്താവനയില്‍ പറയുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകള്‍ക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത്.

സര്‍ക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ആണ് വിഷയത്തില്‍ ഇടപെട്ട് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top