കോടികളുടെ ലഹരിക്കടത്ത്; മലയാളി അറസിറ്റില്‍

കൊച്ചി: പഴം പച്ചക്കറി ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയതിന് മലയാളി യുവാവ് മുംബൈയില്‍ അറസ്റ്റിലായി. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കാലടി അയ്യമ്പുഴ അമലാപുരം കിലുക്കല്‍ വീട്ടില്‍ വിജിന്‍ വര്‍ഗീസ് (33) ആണ് അറസ്റ്റിലായത്. ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൂട്ടാളിയായ മോര്‍ ഫ്രഷ് എക്‌സ്‌പേര്‍ട്‌സ് ഉടമയും മലപ്പുറം കോട്ടക്കല്‍  മന്‍സൂര്‍(45)നായി അന്വേഷണം ഉര്‍ജിതമാക്കിയിരിക്കുകയാണ്.

മാരകമയക്കുമരുന്നായ 198 കിലോ മെത്തും ഒമ്പതു കിലോ കൊക്കെയ്‌നുമാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ തുറമുഖം വഴി ഓറഞ്ചുപെട്ടികളിലാക്കി ഒളിപ്പിച്ച് കടത്തിയത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ് ഇത്.

കോവിഡി സമയത്ത് മന്‍സൂറിന്റെ സഹായത്തോടെ വിജിന്‍ മാസ്‌കും പിപിഇ കിറ്റും മറ്റ് അനുബന്ധ വസ്തുക്കളും ദുബായിലേക്ക് കയറ്റുമതി ചെയ്തതായി ഡിആര്‍ഐ പറഞ്ഞു. പിന്നീടാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പഴം ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കടത്ത്. വിജിന്റെ സഹോദരനുമായി ചേര്‍ന്നാണ് മന്‍സൂര്‍ മോര്‍ ഫ്രഷ് തുടങ്ങിയത്.

കോവിഡ് സമയത്താണ് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കയറ്റുമതി ചെയ്യാനായി ദുബായ് ആസ്ഥാനവമായിട്ടുള്ള യമ്മിറ്റോ ഇന്റര്‍നാഷണലിന്റെ പേരില്‍ വിജിന്‍ ഗോഡൗണ്‍ തുടങ്ങിയത്. പിന്നീടാണ് ഇവിടെ പഴങ്ങളും ഇറക്കുമതിയും വില്‍പ്പനയും ആരംഭിച്ചത്. ആദ്യം അങ്കമാലിയിലെ വാടക ഗോഡൗണിലായിരുന്നു പ്രവര്‍ത്തനം പിന്നീട് കാലടി-മലയാറ്റൂര്‍ റോഡിലേക്ക് മാറ്റി. പഴങ്ങള്‍ ദീര്‍ഘനാള്‍ കേടുവരാതിരിക്കാനുള്ള ആധുനിക ശീതികരണ സംവിധാനവും ഇവിടെ ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പഴങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നത്. വന്‍ വിലക്കുറവിലാണ് ഈ മൊത്തവ്യാപാര കേന്ദ്രത്തില്‍ പഴങ്ങള്‍ക്ക് വില്‍പ്പന നടത്തിയിരുന്നത്.്. ഗള്‍ഫ് നാടുകളില്‍ ഓഫീസുകള്‍ ഉണ്ടെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)മുംബൈയില്‍ നടത്തിയ റെയ്ഡിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികളില്‍ നിന്നാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top