ഡ്രൈവറുടെ സത്യസന്ധതയും, പോലീസിന്റെ ഇടപെടലും: യുവാവിന് തിരിച്ചുകിട്ടിയത് ഒരു വര്‍ഷത്തെ സമ്പാദ്യം

താനൂര്‍: ഓട്ടോഡ്രൈവറുടെ സത്യസന്ധതയും താനൂര്‍ പോലീസിന്റെ അവസരോചിതമായ ഇടപെടലും ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് തിരിച്ചുകിട്ടിയത് ഒരു വര്‍ഷത്തെ സമ്പാദ്യം.

മൂലക്കലില്‍ ചപ്പാത്തി കമ്പനിയിലെ ജോലിക്കാരനായ മുസമ്മില്‍ ഹുസൈന്‍ താന്‍ ഒരു വര്‍ഷമായി ഒരുക്കൂട്ടിവെച്ച സമ്പാദ്യം നാട്ടിലേക്ക് അയക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടയില്‍ ഓട്ടോയില്‍ മറന്നു വച്ചു. ബാങ്കില്‍ എത്തിയപ്പോഴാണ് തുക മറന്നു വെച്ചത് അറിയുന്നത്. ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ പോലീസിനെ ധരിപ്പിച്ചു. പോലീസ് ഓട്ടോഡ്രൈവറെ അന്വേഷിച്ചിറങ്ങി.

അതേസമയം ഓട്ടോറിക്ഷ ഡ്രൈവര്‍ പുതിയ കടപ്പുറം സ്വദേശി പള്ളിക്കല്‍ത്താഴത്ത് സലാം മറ്റു ഓട്ടോഡ്രൈവര്‍മാരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉടമസ്ഥനെ കിട്ടുന്നതിനായി രൂപ മറന്നുവച്ച വിഷയം ഓട്ടോഡ്രൈവര്‍മാര്‍ അവരവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. ഒടുവില്‍ പോലീസ് ഓട്ടോ ഡ്രൈവറെ കണ്ടെത്തി.

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ 42,000 രൂപ ഇതര സംസ്ഥാനതൊഴിലാളിക്ക് നല്‍കി. നന്ദിയെന്നോണം തൊഴിലാളിയായ മുസമ്മില്‍ ഹുസൈന്‍ പോലീസ് സ്റ്റേഷനെ നോക്കി സല്യൂട്ട് ചെയ്തു.

സി.ഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ മധുരം നല്‍കി ഓട്ടോ ഡ്രൈവറുടെ നന്മയെ പ്രകീര്‍ത്തിച്ചു.

ഇവിടെ മനുഷ്യനന്മയുടെ ആള്‍രൂപമായ ഓട്ടോ ഡ്രൈവറും, പോലീസിന്റെ സേവന വീഥിയിലെ ആത്മാര്‍ത്ഥതയും മാതൃകയായി.

Share news
error: Content is protected !!
Scroll to Top