ഫ്രീക്കന്‍ വാഹനങ്ങള്‍ക്ക് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളില്‍ പായുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കടിഞ്ഞാണ്‍. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥര്‍.

രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ കറങ്ങിയ ജീപ്പാണ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മഞ്ചേരിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇന്‍ഷൂറന്‍സ് ഇല്ലാതെയും,നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും,
വാഹനത്തിന്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകള്‍ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചും, വാഹനത്തിന്റെ കളര്‍മാറ്റിയും, എയര്‍ഹോണ്‍ ഉപയോഗിച്ചും വിവിധ തരത്തില്‍ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി.

ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ചും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിച്ചും, കണ്ണാടികള്‍ ഇല്ലാതെയും, ആള്‍ട്ടറേഷന്‍ ചെയ്ത് നിരത്തില്‍ കോട്ടക്കലില്‍ ചീറിപ്പാഞ്ഞ ഇരുചക്രവാഹനത്തിനാണ് 15,000 രൂപ പിഴ ഈടാക്കിയത്.

റോഡുകളില്‍ നിയമാനുസൃതം യാത്ര ചെയ്യുന്നവര്‍ക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവര്‍ക്കും നിരന്തരം ശല്യവും ആരോഗ്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. കൂടാതെ കൂട്ടിയ മോഡി സ്വന്തംചെലവില്‍ നീക്കുകയും വേണം.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ മാരായ സജി തോമസ് , ടി വി രഞ്ജിത്ത് ,എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍ മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്.

 

Share news
error: Content is protected !!
Scroll to Top