സിനിമയുടെ ആദ്യഭാഗം കാണാന്‍ അവസരം നിഷേധിച്ചു; 50,000 രൂപ പിഴയടക്കാന്‍ തിയേറ്ററിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി

തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാന്‍ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് കമ്മിഷന്‍ ഉത്തരവ്. 2023 എപ്രില്‍ 30ന് ‘പൊന്നിയന്‍ സെല്‍വന്‍ 2’ പ്രദര്‍ശനം കാണുന്നതിന് വൈകീട്ട് 6.45ന് പരാതിക്കാര്‍ തിയേറ്ററിലെത്തി. എന്നാല്‍ ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റര്‍ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഏഴ് മണിക്ക് തന്നെ തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു.

പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റര്‍ അധികൃതര്‍ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാര്‍ ബോധിപ്പിച്ചു.
ഒരു പ്രദര്‍ശനം കഴിഞ്ഞ് തിയേറ്ററിനകം വൃത്തിയാക്കിയ ശേഷമാണ് അടുത്ത പ്രദര്‍ശനം കാണാന്‍ പ്രവേശനം അനുവദിക്കുന്നതെന്നും പരാതിക്കാര്‍ 7.05നാണ് തിയേറ്ററിലെത്തിയതെന്നും ബോധപൂര്‍വ്വം പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും തിയേറ്ററിനു വേണ്ടി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. സാധാരണ 10 മണി, ഒരു മണി, നാല് മണി, ഏഴ് മണി, രാത്രി 10 മണി എന്നിങ്ങനെ അഞ്ച് പ്രദര്‍ശനമാണ് ഉണ്ടാകാറെന്നും എല്ലാ സിനിമകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും ‘പൊന്നിയന്‍ സെല്‍വന്‍ 2’ സിനിമ 2.55 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ട് മിനിട്ട് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകര്‍ വൈകി എത്തുകയാണ് ഉണ്ടായതെന്നും ബോധിപ്പിച്ചു.

എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെന്ന കാരണത്താല്‍ പ്രേക്ഷകന് സിനിമ പൂര്‍ണ്ണമായി കാണാന്‍ അവസരം നിഷേധിച്ച നടപടി സേവനത്തില്‍ വന്ന വീഴ്ചയാണെന്ന് കമ്മീഷന്‍ വിധിച്ചു. പ്രദര്‍ശനത്തിനും തിയേറ്റര്‍ വൃത്തിയാക്കാനും പ്രവേശനത്തിനും സമയം ക്രമീകരിക്കാത്തത് തിയേറ്റര്‍ അധികൃതരാണ്. പ്രേക്ഷകന് സൗകര്യപ്രദമായി തിയേറ്ററില്‍ പ്രവേശിക്കാനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ സിനിമ പൂര്‍ണ്ണമായി കാണാനും അവകാശമുണ്ട്. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തിയിരിക്കയാല്‍ പരാതിക്കാരായ അഞ്ച് പേര്‍ക്കുമായി 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണം. കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top