വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ റിഫയെ കണ്ടെത്തുന്നത്. ജനുവരിയിലായിരുന്നു റിഫ ദുബായിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്‌തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മെഹ്നാസിന്റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പൊലീസ് മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തിനിടയില്‍ വിവാഹസമയത്ത് വ്‌ലോഗറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസില്‍ കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്നാസിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തിരുന്നു.

ഇരുവരും 3 വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

Share news
error: Content is protected !!
Scroll to Top