പാഠ്യപദ്ധതി പരിഷ്‌കരണം; പുതിയ പാഠപുസ്തകങ്ങള്‍ 2024-25 അക്കാദമിക വര്‍ഷം മുതല്‍

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. പ്രീ സ്‌കൂള്‍, 1,3,5,7,9 ക്ലാസുകള്‍ക്ക് 2024-25 അക്കാദമിക വര്‍ഷവും 2,4,6,8,10 ക്ലാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. മാര്‍ച്ച് 31 ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും.

ഈ മാസം 31ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31 ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.

വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് കേരള സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

പാഠ്യപദ്ധതി രൂപീകരികരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും, മന്ത്രി ശിവന്‍കുട്ടി പറഞ്ഞു

Share news
error: Content is protected !!
Scroll to Top