മന്‍സൂര്‍ വധക്കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ചുമതല. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടു.

കേസില്‍ ഇതുവരെ നാല് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. നിലവിലുള്ള അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിവൈഎസ്പി ഇസ്മയിലിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റണമെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

കേസില്‍ നേരിട്ട് പങ്കെടുത്ത ശ്രീകാന്ത്, അശ്വിന്‍ എന്നിവരെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഒതയോത്ത് അനീഷിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒന്നാം പ്രതിയും മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനാസിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാം പ്രതിയായ രതീഷിനെ ഇന്നലെ വളയംചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

പതിനൊന്ന് ആളുകളുടെ പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. അനീഷിന്റെ പേര് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. തലശേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top