കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം;പ്രമേയം ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: കൊവിഡിനെതിരെ വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭയില്‍ ഐകകണ്‌ഠേനെ പാസാക്കി.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ചട്ടം 118 അനുസരിച്ചാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി, യു കെഎംഎച്ച്, ആര്‍ എ , ജപ്പാന്‍ പിഎംഡിഎ, യുഎസ് എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്‌സിന്‍ കമ്പനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷം ചെറിയ ഭേദഗതി ആവശ്യപ്പെടുകയും ഇത് അംഗീകരിച്ച് ഐകകണ്‌ഠേന പ്രമേയം പാസാക്കുകയുമായിരുന്നു.

കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. തുടര്‍ന്ന് സഭ പ്രക്ഷുബ്ദമായെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചില്ല.

ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു.

സംസ്ഥാനത്തെ മരണനിരക്ക് കുറച്ച് കാണിക്കാന്‍ ശ്രമമുണ്ടെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിന് മറുപടിയുമായി ഇതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. ലോകാരോഗ്യ സംഘടയുടെ രേഖ അനുസരിച്ചാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.കേരളത്തില്‍ ഇതുവരെ 25,26,579 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 9009 കോവിഡ് മരണങ്ങളാണ് കേരളത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കപ്പാസിറ്റി വര്‍ധിപ്പിച്ചത് സംസ്ഥാനത്തെ മരണ നിരക്ക് കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top