തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; കോളേജുകളും തിയറ്ററുകളും അടച്ചിടും; ബി കാറ്റഗറിയില്‍ 8 ജില്ലകള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി.

എട്ടു ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ കാറ്റഗറിയിലാണ്. ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് കാറ്റഗറി വീണ്ടും മാറ്റിയത്.

സി കാറ്റഗറിയില്‍ ആയതിനാല്‍ ഇനി തലസ്ഥാനത്ത് സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ.

ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനല്‍ സെമസ്റ്റര്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റും.

ബി കാറ്റഗറിയിലുള്ള ജില്ലകളിലും പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. എ കാറ്റഗറിയിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം.

കാസര്‍കോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. ഇ
രു ജില്ലകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top