HIGHLIGHTS : തിരുവനന്തപുരം: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ചാന്‍സലര്‍ കൂട...
തിരുവനന്തപുരം: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും ഇടപെട്ടിരുന്നു. കേരള സര്‍വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, സംസ്‌കൃത സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
നാളെ മുതല്‍ നടത്തേണ്ട നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍) മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്താണ് നിര്‍ദേശം.
പരീക്ഷകള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതികള്‍ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയിന്‍മെന്റ് സോണുകളാണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.