ഓട്ടോയില്‍ ചാരായ വില്‍പന നടത്തിയ ആനങ്ങാടി സ്വദേശിയായ യുവാവ് പിടിയില്‍

പരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് വാറ്റ് ചാരായവും ഹാന്‍സും വില്‍പന നടത്തിവന്നയാള്‍ പരപ്പനങ്ങാടി പോലീസിന്റ പിടിയിലായി. ആനങ്ങാടി സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ പാണ്ടി വീട്ടില്‍ നിയാസ്(40) ആണ് പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ.ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍ , വിമല എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

ഇയാളുടെ ഓട്ടോറിക്ഷയിലെ രഹസ്യ അറയില്‍ നിന്നും വില്‍പന നടത്തിക്കൊണ്ടിരുന്ന വാറ്റ് ചാരായവും, നിരവധി പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളും, കണ്ടെടുത്തു. ഫോണ്‍ മുഖാന്തിരം ബന്ധപെടുന്ന ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ എത്തി ചാരായവും, മറ്റ് ലഹരി വസ്തുകളും കൈയ്യ് മാറിയിരുന്നത് കൊണ്ടാണ് ഇയാള്‍ ബാഷ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്.സ്വന്തമായി നിര്‍മ്മിച്ചിരുന്ന ചാരായം മൊത്ത കച്ചവടം നടത്തുന്നതിന് പുറമേ ഓട്ടോറിക്ഷയില്‍ ഇരുന്ന് സേവിക്കുന്നതിനുള്ള സൗകര്യവും ഇയാള്‍ ഏര്‍പെടുത്തിയിരുന്നു. ഇത്തരത്തില്‍ ടച്ചിങ്‌സ് ഉള്‍പെടെ 60 ml വാറ്റ്ചാരായത്തിന് ഇരുനൂറ്റി അന്‍പത് രൂപയായിരുന്നു ഇയാള്‍ ഈടാക്കിയിരുന്നത്. ലോക് ഡൗണിന് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ഹാന്‍സ് ഒരു പാക്കറ്റ് നൂറ് രൂപക്കായിരുന്നു ഇയാള്‍ വിറ്റഴിച്ചിരുന്നത്.

സി പി ഒ മാരായ വിപിന്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആവശ്യകാര്‍ എന്ന രീതിയില്‍ ബന്ധപ്പെട്ട് മഫ്ത്തിയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതി കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതുതായി ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തില്‍ കൂടി കേസ് പരിഗണിച്ച് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top