ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാര്‍ അടക്കംനിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. മേഖലയില്‍ രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രശ്‌നം രൂക്ഷമായതോടെ 2500 ഓളം പേര്‍ ആരാധനാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.
സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മോനു മനേസറും സംഘവും യാത്രയില്‍ പങ്കാളികളായത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.
ഹരിയാനയില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല. സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്ക്ക് തിങ്കളാഴ്ച ഗുഡ്ഗാവില്‍നിന്നാണ് തുടക്കമായത്. നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം.
ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ഥിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




