സംസ്ഥാനത്തെ കോളജുകള്‍ ജനുവരി 4 ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി 4 ന് തുറക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കും പിജി ,ഗവേഷണ കോഴ്സുകള്‍ക്കും ആണ് ആദ്യം ക്ലാസ്സ് ആരംഭിക്കുക. ഒരു ക്ലാസില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കുക . ശനിയാഴ്ചയും പ്രവര്‍ത്തി ദിനമായിരിക്കും .

പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം . കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക.
ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യയനം ക്രമീകരിക്കാം. കോളജ് തുറക്കലിന് മുന്നോടിയായി പ്രിന്‍സിപ്പല്‍ , അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഈ മാസം 28 മുതല്‍ കോളജിലെത്തണം.

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

ക്ലാസുകള്‍ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കോ നല്‍കണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകള്‍ ആരംഭിക്കുക.

 

 

 

Share news
error: Content is protected !!
Scroll to Top