വയോജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും , ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ; പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : പുതുവത്സര ദിനത്തില്‍ പത്തിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. ജനുവരി 10ന് മുന്‍പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും.മസ്റ്ററിംഗ്, ജീവന്‍രക്ഷാമരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സി.എം.ഡി.ആര്‍.എഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ ആനുകൂല്യങ്ങള്‍. പിന്നീട് എല്ലാ സേവനവും വീട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും.

ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിലെത്തി പരാതികള്‍ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടര്‍ നടപടികള്‍ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് സന്നദ്ധ സേനാംഗങ്ങളുടെ സേവനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കും.ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കാഴ്ചാപരിമിതിയുള്ളവര്‍ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ സന്നദ്ധ സേവാംഗങ്ങളെ അറിയിക്കും. ഇവരിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ഈ വിവരങ്ങളെത്തിക്കും. ഈ പദ്ധതി ജനുവരി 15 ന് തുടങ്ങും. കളക്ടര്‍മാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും.

സാമ്പത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കായി എമിനന്റ് സ്‌കോളേഴ്സ് ഓണ്‍ലൈന്‍ എന്ന പരിപാടി തുടങ്ങും. സാമ്പത്തികശാസ്ത്രജ്ഞര്‍ അടക്കം ലോകത്തെ മികച്ച അക്കാദമിക് വിദഗ്ധര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ കോളേജുകളിലെ കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കും.വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള, ബിരുദപഠനം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.1000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തും. കുട്ടികളുടെ ഇടയിലെ അനീമിയ രോഗം തടയാന്‍ പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പ് കുട്ടികളുടെ പരിശോധന പൂര്‍ത്തിയാക്കും.

അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അഴിമതി സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരു വിവരം രഹസ്യമായിരിക്കും. ജനവരി 26ന് പദ്ധതി ആരംഭിക്കും.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയാന്‍ പദ്ധതി’ പ്രീ ഫാബ് ഉപയോഗിച്ചുള്ള ഗാര്‍ഹിക നിര്‍മ്മാണങ്ങള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കും.

പ്രാദേശിക തലത്തില്‍ പ്രഭാത സായാഹ്ന സവാരിക്കും കുട്ടികള്‍ക്ക് കളിക്കാനും പൊതു ഇടങ്ങള്‍ സൃഷ്ടിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വില്ലേജുകളിലും പൊതു ഇടങ്ങളുണ്ടാക്കും.സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ സത്യമേവ ജയതേ എന്ന പേരില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഒരുക്കും. ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമുള്ള സര്‍ക്കാര്‍ രേഖകള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കും.

 

Share news
error: Content is protected !!
Scroll to Top