ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാല്‍ 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചമ്പൈ സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് ചൂണ്ടികാട്ടി ചമ്പൈ സോറന്‍ വ്യാഴാഴ്ച വൈകിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീര്‍ ആലം, ആര്‍ജെഡി എംഎല്‍എ സത്യാനന്ദ് ഭോക്ത, സിപിഐ (എംഎല്‍) എല്‍ നിയമസഭാംഗം വിനോദ് സിംഗ്, നിയമസഭാംഗം പ്രദീപ് യാദവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഗവര്‍ണറെ കണ്ടു. ചമ്പൈ സോറന്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ ഹേമന്ത് സോറന്റെ സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന്‍ ഉള്‍പ്പെടെ 39 സഖ്യകക്ഷി എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ പാര്‍ട്ടി വിശ്വസ്തനും സംസ്ഥാന ഗതാഗത മന്ത്രിയുമായ ചമ്പൈ സോറനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഭൂമി കുംഭകോണ കേസില്‍ ഇഡി അറസ്റ്റ് ചെയ്തശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി ഹേമന്ത് സോറന്‍ രംഗത്തെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top