HIGHLIGHTS : Case of assault on actress; A report on further investigation is likely to be submitted today
നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. സംവിധായകൻ ബാലചന്ദർ കുമാറിൻറെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു തുടരന്വേഷണം.
സുപ്രീം കോടതി നിർദേശമനുസരിച്ച് അടുത്തമാസം 16 ന് കേസിലെ വിചാരണ അവസാനിപ്പിച്ച് വിധി പറയണം. ഇതിനാലാണ് ഇന്ന് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതി നിർദേശിച്ചത്. എന്നാൽ ചോദ്യംചെയ്യൽ നടക്കാത്തതിനാൽ അന്വേഷണസംഘം കൂടുതൽ സമയം ആവശ്യപ്പെടാനാണ് സാധ്യത.
കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയ സാഹചര്യവും വിലയിരുത്തിയേക്കും. മാത്രമല്ല അനുബന്ധമായി ഗൂഢാലോചന കേസ് കൂടി രജിസ്റ്റർ ചെയ്തതിനാൽ ആവശ്യം വിചാരണ കോടതി പരിഗണിക്കും എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. മുഖ്യപ്രതി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയും ഇന്നു പരിഗണിക്കും.
തുടരന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ തന്റെ വിസ്താരം നിർത്തിവയ്ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നൽകിയ അപേക്ഷയും ഇന്ന് പരിഗണിക്കും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കലുണ്ടെന്നും അത് തിരികെ വാങ്ങണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്നു പരിഗണിക്കും.