യുദ്ധം നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റിനോട് നിര്‍ദേശിക്കാന്‍ തനിക്കാവുമോ : ചീഫ് ജസ്റ്റിസ്

റൊമാനിയ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പരാമര്‍ശം.

സമൂഹ മാധ്യമങ്ങളില്‍ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലര്‍ ചോദിക്കുന്നതിന്റെ വീഡിയോകള്‍ താന്‍ കണ്ടെന്നും, റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്താന്‍ തനിക്ക് പറയാനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിലവില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ച എന്‍ വി രമണ ഹര്‍ജി പിന്നീട് പരിശോധിക്കാമെന്നും ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടാമെന്നും അറിയിച്ചു.

കിഴക്കന്‍ യുക്രൈനിലുള്ള വിദ്യാര്‍ത്ഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റഷ്യന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ യുക്രൈനിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈന്‍ അതിര്‍ത്തിയില്‍ കഴിയുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!
Scroll to Top