കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തിലെ അപൂര്‍വ സസ്യശേഖരം പരിപാലനമില്ലാതെ നശിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് സസ്യോദ്യാനത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സന്തോഷ് നമ്പി അറിയിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകളിലെ ഏറ്റവും വലുതും മികച്ചതുമായ സസ്യോദ്യാനമെന്ന പെരുമയുള്ളതാണ് കാലിക്കറ്റിന്റെ സസ്യോദ്യാനം.

കോവിഡ് കാലത്തും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഗാര്‍ഡനര്‍മാര്‍ ജോലി ചെയ്യുന്നത്. അവധി ദിവസങ്ങള്‍ പോലും ബാധകമല്ലാതെ 20 തൊഴിലാളികളും രണ്ട് മേല്‍നോട്ടക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇഞ്ചി, വാഴ ഇനങ്ങള്‍ക്ക് പുറമെ ഔഷധ സസ്യങ്ങള്‍, പന്നല്‍ വര്‍ഗങ്ങള്‍, ഓര്‍ക്കിഡുകള്‍, ബീഗോണിയ, ജസ്‌നീറിയാസിസ്, ജല സസ്യങ്ങള്‍ മുതലയവയും ഇവിടെ ശാസ്ത്രീയമായി പരിപാലിച്ചു വരുന്നു.

കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി സസ്യശേഖരം വിപുലമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തൊഴിലാളികളുടെയും ചുമതല വഹിക്കുന്നവരുടെയും മനോവീര്യം തകര്‍ക്കുമെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അഭിപ്രായപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top