കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശികളായ സഹോദരങ്ങളെ കാണാതായി

Untitled-1 copyകോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ സഹോദരങ്ങളെ കുളിക്കുന്നതിനിടെ കാണാതായി. മലപ്പുറം നിലമ്പൂര്‍ എടകര മുണ്ടചരലല്‍ അസൈനാറുടെ മക്കളായ ജിന്‍ഷാദ്(17), അന്‍ഷിദ് (13) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ തിരയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

ബനുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന്റെ വടക്കു വശത്താണ് സംഭവം നടന്നത്. ആറുപേരടങ്ങിയ സംഘം ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിലമ്പൂരില്‍ നിന്നും കോഴിക്കോട് കടപ്പുറത്തെത്തിയത്. ഇവര്‍ കുളിക്കുന്നത് കണ്ട് അടുത്തെത്തിയ ലൈഫ് ഗാര്‍ഡ് ശക്തമായ മഴയും കാറ്റും ഉള്ളതിനാല്‍ ഇവരോട് കടലില്‍ കുളിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സംഘത്തിലെ മുഹമ്മദ് റിനാഫ്, അബ്ദുള്‍ഹമീദ്, റഫീസ് എന്നിവര്‍ തിരികെ കയറി. എന്നാല്‍ ലൈഫ്ഗാര്‍ഡ് പോയതോടെ വീണ്ടും കുളിക്കാനിറങ്ങിയ ജിന്‍ഷാദും അന്‍ഷാദും അബിന്‍ഷായും അപകടത്തില്‍ പെടുകയായിരുന്നു.

കടല്‍തൂണില്‍ പിടിച്ചു നിന്ന അബിന്‍ഷായെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. കാണാതായ സഹോദരങ്ങള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ശക്തമായ കടല്‍ക്ഷോഭവും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട ജിന്‍ഷാദ് എടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. അന്‍ഷിദ് ഇതെ സ്‌കൂളില്‍ 9-ാം ക്ലാസിലുമാണ് പഠിക്കുന്നത്. രക്ഷപ്പെട്ട മില്ലുംപടി തോട്ടുങ്ങല്‍ ഹമീദിന്റെ മകന്‍ അബിന്‍ഷായെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ വീട്ടില്‍ നിന്നും കോട്ടക്കുന്ന് പാര്‍ക്ക് കാണാന്‍ ഇറങ്ങിയതായിരുന്നത്രെ ആറുപേരടങ്ങിയ സംഘം.

Share news
error: Content is protected !!
Scroll to Top