മലബാര്‍ കലാപത്തിലെ സ്വാതന്ത്ര്യ സമരപോരാളികളുടെ പേര് പിന്‍വലിച്ചതിനെതിരെ എംപിമാരുടെ യോഗത്തില്‍ ബിനോയ് വിശ്വം; വിഷയം പഠിച്ചിട്ട് എതിര്‍ത്താല്‍ പോരെയെന്ന് ബെന്നി ബെഹന്നാന്‍

തിരുവനന്തപുരം: 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരളികളുടെ നിഘണ്ടുവിലെ മലബാര്‍ കലാപ പോരാളികളുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് ബിനോയ് വിശ്വം എംപി. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്.

എന്നാല്‍ ഈ വിഷയം കുറച്ചുകൂടി പഠിച്ചിട്ട് പ്രതികരിച്ചാല്‍ പോരെയെന്ന് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്നാന്‍. ഇതിന് വാഗണ്‍ ട്രാജഡിയെക്കുറിച്ച് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലേയെന്നും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും സ്വതന്ത്ര്യസമരസേനാനികളല്ലെയെന്നും ബിനോയ് വിശ്വം തിരിച്ചുചോദിച്ചു. ഇതോടെ അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും അങ്ങനയല്ല താന്‍ പറഞ്ഞതെന്നു ബെന്നി ബെഹന്നാന്‍ വിശദീകരിക്കുകയായിരുന്നു.

ഇതിനിടെ മുസ്ലീംലീഗ് എംപി ഇടി മുഹമ്മദ് ബഷീറും ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തെ പിന്തുണച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. നേരത്തെ മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷനും പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ കീഴിലുള്ള സാംസ്‌കാരിക മന്ത്രാലയമാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളടങ്ങിയ നിഘണ്ടു പ്രസിദ്ധീകരിച്ചത്്. ഇതില്‍ മലബാര്‍ കലാപത്തില്‍ ഉള്‍പ്പെട്ടവരുടെ പേര് വന്നതില്‍ ശക്തമായ എതിര്‍പ്പുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതോടെ സൈറ്റില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നുമുള്ളവരുടെ പേരുകള്‍ നീക്കം ചെയ്യുകയായിരുന്നു. വിവിധ ഉപവിഭാഗങ്ങളായാണ് നിഘണ്ടു പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ ‘ഇ’ വിഭാഗത്തിലായിരുന്നു ആന്ധ്ര, തമിഴ്നാട്,കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിരുന്നത്. നിഘണ്ടുവില്‍ നിന്നു ഈ പേരുകള്‍ക്ക് പുറമെ പുന്നപ്ര വയലാര്‍, കരിവെള്ളുര്‍ സമരപോരാളികളുടെയും പേരുകള്‍ വെട്ടിമാറ്റാനുള്ള നീക്കം ശക്തമാണ്.

Share news
error: Content is protected !!
Scroll to Top