ഇന്ന് ഭാരത് ബന്ദ്; കേരളത്തില്‍ ഇന്ന് ബന്ദ് ഇല്ല; സംയുക്ത കര്‍ഷകസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയാണ് ബന്ദ്. കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് ഭാരത് ബന്ദ്. കോര്‍പ്പറേറ്റ് – വര്‍ഗീയ അച്ചുതണ്ട് സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും സംഘടനകള്‍ ആരോപിക്കുന്നു.

മിനിമം വേതനം അടക്കം തൊഴിലാളി സംഘടനകള്‍ അവശ്യപ്പെടുന്നു. ബന്ദിന് വിവിധ വ്യാപാര സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ അടക്കം സ്തംഭിപ്പിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ റോഡ് തടയാനും ആഹ്വാനമുണ്ട്. ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

ദേശീയതലത്തില്‍ ഇടതുവിദ്യാര്‍ഥിസംഘടനകളും ഇടതു വനിതാസംഘടനകളുടെ സംയുക്തവേദിയും പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിനെതിരേ വിദ്യാഭ്യാസബന്ദിനും ആഹ്വാനമുണ്ട്. എന്നാല്‍, കേരളത്തില്‍ ഇത്തരം തീരുമാനങ്ങളുണ്ടായിട്ടില്ല.

കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ വത്സന്‍ പനോളി എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. നസീര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top